വസ്ത്ര ധാരണത്തില്‍ നിയന്ത്രണമേർപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട നിയമത്തിന്റെ കരട് ബില്ല് തയ്യാറായതായി എ.എഫ്.പി. റിപ്പോർട്ട് ചെയ്തു. വിലക്ക് ലംഘിക്കുന്നവർക്ക് പിഴയോ തടവ് ശിക്ഷയോ ലഭിച്ചേക്കുമെന്നാണ് വിവരം.ചൈനീസ് ജനതയുടെ ദേശവികാരത്തിനെതിരായ പ്രസംഗങ്ങളും വസ്ത്രധാരണവും നിരോധിക്കാനാണ് ചൈന ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. കരട് ബില്ല് തയ്യാറായെങ്കിലും ഏതൊക്കെ തരത്തിലുള്ള വസ്ത്രങ്ങളാണ് നിരോധിക്കുക എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
പൊതുജനാഭിപ്രായത്തിന് വേണ്ടി നേരത്തെ ഇതുമായി ബന്ധപ്പെട്ട കരട് പുറത്തിറക്കിയിരുന്നു. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഒട്ടനേകം നിയമവിദഗ്ദർ ഇതേക്കുറിച്ച് ആശങ്ക അറിയിച്ചിട്ടുണ്ട്. സെപ്റ്റംബർ 30-നാണ് പൊതുജനാഭിപ്രായം അവസാനിക്കുക.