അഖില സുരേഷ്
ഹൈദരാബാദ്: ‘ഡെയ്സി’, ‘ശരപഞ്ചരം’,‘ധന്യ’, തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ തെലുങ്ക് ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരാവയവങ്ങളിൽ അണുബാധയെത്തുടർന്ന് ഏപ്രിൽ 20 മുതൽ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു.
അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗളൂരുവിലെ ആശുപത്രിയിൽ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാർഥ പേര്. തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയിൽ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
1973ൽ ‘രാമരാജ്യം’ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്ന ശരത് ബാബു 220 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. 1977-ൽ കെ.ബാലചന്ദർ സംവിധാനം ചെയ്ത ‘പട്ടിണ പ്രവേശം’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറി. ബാലചന്ദറിന്റെ തന്നെ 1978-ൽ പുറത്തിറങ്ങിയ ‘നിഴൽകൾ നിജമാകിറത്’ എന്ന ചിത്രത്തിലൂടെ തമിഴിൽ പ്രശസ്തനായി. രജനികാന്തിനൊപ്പം മുത്തു, അണ്ണാമലൈ, വേലൈക്കാരൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത് ശരത് ബാബുവിന് തമിഴിലും ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു.
1984-ൽ പുറത്തിറങ്ങിയ തുളസീദളയാണ് ആദ്യ കന്നഡ ചിത്രം. 2021-ൽ പുറത്തിറങ്ങിയ ‘വക്കീൽ സാബാ’ണ് ഒടുവിൽ അഭിനയിച്ച തെലുങ്ക് ചിത്രം. തമിഴിൽ ഈ വർഷം ‘വസന്ത മുല്ലൈ’ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. സഹതാരത്തിനുളള നന്ദി പുരസ്കാരത്തിന് ഒൻപതു തവണ അർഹനായിട്ടുണ്ട്.