ലൈഫ് മിഷൻ കോഴക്കേസിൽ യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് (ഇഡി) അറസ്റ്റ് ചെയ്തു. കേസിൽ രണ്ടാമത്തെ അറസ്റ്റാണിത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ആദ്യം അറസ്റ്റിലായത്.
ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്റെ ഭാഗമായി ഫ്ലാറ്റ് കെട്ടിടം നിർമിക്കാനുള്ള കരാർ സന്തോഷ് ഈപ്പന്റെ കമ്പനിക്കാണ് നല്‍കിയത്. കരാര്‍ ഉറപ്പിക്കാന്‍ സന്തോഷ് ഈപ്പൻ നാല് കോടിയിലധികം രൂപ കോഴ നൽകിയെന്നാണ് കണ്ടെത്തൽ.
സ്വപ്ന സുരേഷിന്റെ ലോക്കറിൽനിന്ന് കിട്ടിയ ഒരു കോടി രൂപയും ഇതിലുൾപ്പെട്ടതാണെന്നാണ് കണ്ടെത്തൽ. ശിവശങ്കറിന് ഈ ഇടപാടില്‍ ലഭിച്ച കമ്മിഷനാണ് ഇതെന്നുള്ള തെളിവുകളാണ് ഇഡിയ്ക്ക് ലഭിച്ചത്.
യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് കമ്മീഷന്‍ പണം നൽകിയിട്ടുണ്ട്. 20 കോടി രൂപയാണ് യുഎഇ റെഡ് ക്രസന്റ് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണത്തിനായി നൽകിയത്. ഇതിലെ 20 ശതമാനത്തോളം തുക കമ്മിഷനായി നൽകി. സ്വപ്ന സുരേഷിന്റെ മൊഴിയിലും സന്തോഷിനെതിരെ വെളിപ്പെടുത്തലുകൾ ഉണ്ടായിരുന്നു.